ലക്നൗ ∙ അമ്മ കൊല്ലപ്പെടുകയും പിതാവ് ജയിലിലാകുകയും ചെയ്തതിനെത്തുടർന്ന് സംരക്ഷണത്തിനായി ഏൽപ്പിച്ച 17 വയസ്സുകാരിയെ ബലാത്സംഗം ചെയ്യുകയും 16 വയസ്സുകാരിയായ സഹോദരിയെ വിൽക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് അമ്മാവൻമാർക്കെതിരെ പൊലീസ് കേസെടുത്തു. പിന്നീട് ഇരുവരും ചേർന്ന് ഇളയ സഹോദരിയെ പണത്തിനു വേണ്ടി കടത്തിയതായും ആരോപണമുണ്ട്.കഴിഞ്ഞ വർഷം ജൂണിൽ വേനലവധി ആഘോഷിക്കാനാണ് പെൺകുട്ടിയും സഹോദരിയും ബർഖേര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അമ്മാവൻമാരുടെ വീട്ടിലെത്തിയത്. ജൂലൈ 3ന് ഇവരുടെ അമ്മയെ പിതാവ് കൊലപ്പെടുത്തിയ വിവരം ഇവർ അറിഞ്ഞു. പിതാവ് അറസ്റ്റിലായി ജയിലിലായതോടെ പെൺകുട്ടികൾ ബന്ധുക്കളുടെ സംരക്ഷണയിലായി. ഈ സാഹചര്യത്തിലാണ് ബന്ധുക്കൾ തങ്ങളെ ലക്ഷ്യം വയ്ക്കാൻ തുടങ്ങിയതെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു.
സെപ്റ്റംബറിൽ അമ്മാവൻമാർ ഇളയ സഹോദരിയെ എങ്ങോട്ടോ കൊണ്ടുപോയി. പിന്നീട് അവളെക്കുറിച്ച് വിവരമൊന്നുമില്ല. ഒരു സാമ്പത്തിക ഇടപാടിനെക്കുറിച്ച് അമ്മാവൻമാർ ഫോണിൽ സംസാരിക്കുന്നത് കേട്ടതോടെ സഹോദരിയെ അവർ വിറ്റതാണെന്ന് മനസ്സിലായി. സഹോദരിയെ മാറ്റിയതിനു ശേഷം അക്രമം തനിക്ക് നേരെയുണ്ടായെന്നും പെൺകുട്ടി വെളിപ്പെടുത്തി. ഈ വർഷം മാർച്ച് ആദ്യവാരം താൻ ഉറങ്ങിക്കിടക്കുമ്പോൾ മൂത്ത അമ്മാവൻ മുറിയിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു. ഈ സമയം ഇളയ അമ്മാവൻ വാതിലിനു പുറത്ത് കാവൽ നിൽക്കുകയായിരുന്നു. പിന്നീട് ഭീഷണിപ്പെടുത്തി വിഡിയോ റെക്കോഡ് ചെയ്യിപ്പിച്ചതായും പെൺകുട്ടി ആരോപിച്ചു. അവർ പറയുന്നത് പോലെ ചെയ്തില്ലെങ്കിൽ സഹോദരിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.
പരാതി നൽകാൻ മറ്റ് ബന്ധുക്കളുടെ സഹായം തേടിയെങ്കിലും ആരും സഹായിച്ചില്ലെന്നും ഒടുവിൽ പെൺകുട്ടി നേരിട്ട് പരാതി നൽകുകയുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ അമ്മയുടെ കൊലപാതകക്കേസിൽ പിതാവിനെതിരെ പരാതി നൽകിയ വ്യക്തിയായിരുന്നു പ്രതികളിലൊരാളെന്ന് ബർഖേര എസ്എച്ച്ഒ പ്രമേന്ദ്ര കുമാർ പറഞ്ഞു. പെൺകുട്ടിയുടെ പ്രായം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനായി വിദ്യാഭ്യാസ രേഖകൾ പരിശോധിച്ചുവരികയാണ്. കാണാതായ ഇളയ സഹോദരിയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.














