ചെന്നൈ ∙ തനിക്കെതിരെ ബിജെപിയും ഡിഎംകെയും അടക്കമുള്ളവർ ഒരുമിച്ചുചേർന്നെന്നും ഗൂഢാലോചന നടത്തിയെന്നും ആരോപിച്ച് നടനും ടിവികെ നേതാവുമായ വിജയ്. തിരുച്ചിറപ്പള്ളി ഈസ്റ്റ് നിയമസഭാ മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു വിജയ്.
‘‘അവർ എന്നെ എതിർക്കാൻ സഖ്യമുണ്ടാക്കി ഒരുമിച്ചിരിക്കുന്നു. നിങ്ങളുടെ വിജയ്‌യെ എല്ലാവരും ചേർന്ന് എങ്ങനെയാണ് എതിർക്കുന്നതെന്ന് ഞാൻ വിശദീകരിക്കേണ്ടതില്ലല്ലോ. കരൂരിലെ ഗൂഢാലോചന മുതൽ നമ്മുടെ അവസാന സിനിമയായ ജനനായകൻ വരെ, ഈ തിരഞ്ഞെടുപ്പിൽ ആയുധമായി മാറുമെന്ന ചിന്തയിൽ അവർ എതിർത്തു. നിങ്ങൾക്കു വേണ്ടി നീതി ചോദിക്കാൻ വന്ന എനിക്ക് ഇപ്പോൾ നീതി വേണം.’’ – വിജയ് പറഞ്ഞു.
പെരമ്പൂരിലും വിജയ് മൽസരിക്കുന്നുണ്ട്. തിങ്കളാഴ്ച പെരുമ്പൂരിൽ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. രണ്ടു മണ്ഡലങ്ങളും ഡിഎംകെയുടെ സിറ്റിങ് സീറ്റുകളാണ്. എംഎൽഎ ഇനിഗോ ഇരുദയരാജാണ് തിരുച്ചിറപ്പള്ളിയിൽ ഡിഎംകെ സ്ഥാനാർഥി. കെ. രാജശേഖരനാണ് എഐഎഡിഎംകെ സ്ഥാനാർഥി. തിരുച്ചിറപ്പള്ളിയിൽ കനത്ത മൽസരമാണ് പ്രതീക്ഷിക്കുന്നത്.














