വിജയവാഡ ∙ പൽനാട് ജില്ലയിലെ മാച്ചർല നഗരത്തിൽ 35 വയസ്സുകാരിക്ക് നേരെ അതിക്രൂരമായ ആക്രമണം. അജ്ഞാതനായ ഒരാൾ യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ ഇരുമ്പ് ദണ്ഡ് കയറ്റി മാരകമായി പരുക്കേൽപ്പിച്ചു. യുവതിയുടെ താമസസ്ഥലത്താണ് സംഭവം. മാച്ചർലയിൽ സർക്കാർ ഉദ്യോഗസ്ഥയായ ഇവർ വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയത്താണ് പ്രതി എത്തിയത്.
കുടിക്കാൻ വെള്ളം ചോദിച്ചാണ് പ്രതി വീടിനുള്ളിൽ കയറിയത്. തുടർന്ന് യുവതിയെ കീഴ്പ്പെടുത്തുകയായിരുന്നുവെന്ന് മാച്ചർല ടൗൺ സിഐ വെങ്കിട്ട രമണ പറഞ്ഞു. നിലവിൽ നരസറാവുപേട്ട ഏരിയ ആശുപത്രിയിൽ ചികിത്സയിലുള്ള യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്.
ലഭ്യമായ വിവരങ്ങൾ പ്രകാരം, വീടിനുള്ളിൽ കടന്ന പ്രതി യുവതിയെ കെട്ടിയിട്ടു. കത്തിമുനയിൽ നിർത്തി ബലാത്സംഗം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തു. തനിക്ക് എച്ച്ഐവി ബാധയുണ്ടെന്ന് യുവതി പറഞ്ഞതിനെത്തുടർന്ന് പ്രതി പ്രകോപിതനാവുകയും ഇരുമ്പ് ദണ്ഡ് സ്വകാര്യഭാഗങ്ങളിൽ തറയ്ക്കുകയുമായിരുന്നു. അതിനുശേഷം പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് പോയ യുവതിയുടെ സഹോദരീപുത്രൻ ഫോണിൽ വിളിച്ചപ്പോൾ പ്രതികരണമില്ലാത്തതിനെത്തുടർന്ന് സുഹൃത്തുക്കളെയും ബന്ധുക്കളെയും വിവരം അറിയിക്കുകയായിരുന്നു. അവർ വീട്ടിലെത്തിയപ്പോഴാണ് യുവതിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ പൊലീസിനെ വിവരമറിയിക്കുകയും യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
സംഭവത്തിൽ മാച്ചർല എംഎൽഎ ജൂലകണ്ടി ബ്രഹ്മാനന്ദ റെഡ്ഡി ഞെട്ടൽ രേഖപ്പെടുത്തി. ഗുണ്ടൂർ റേഞ്ച് ഐജി സർവശ്രേഷ്ഠ് ത്രിപാഠിയുമായി സംസാരിച്ച അദ്ദേഹം പ്രതിക്കെതിരെ കർശന നടപടിയെടുക്കാൻ നിർദേശിച്ചു. പ്രതിയെ പിടികൂടുന്നതിനായി പൽനാട് ജില്ലാ പൊലീസ് നാല് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.














