ബെംഗളൂരു∙ കർണാടകയിലെ ബെലഗാവിയിൽ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച് ഭർത്താവ്. സാക്ഷി (20) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ആകാശ് കാമ്പാറിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
ബന്ധുവിന്റെ വീട്ടിൽ പോയ ആകാശിന്റെ അമ്മ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സാക്ഷിയുടെ മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം ആകാശ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. നാലുമാസം മുൻപായിരുന്നു ഇവരുടെ വിവാഹം.
ആകാശിന്റെ ഫോൺ ഓഫ് ചെയ്ത നിലയിലാണ്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. എന്നാൽ സ്ത്രീധന പീഡനമാണ് കൊലപാതക കാരണമെന്ന് സാക്ഷിയുടെ മാതാപിതാക്കൾ ആരോപിച്ചു. പ്രതിയെ എത്രയും പെട്ടെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഉത്തർപ്രദേശിലെ മെയിൻപുരിയിൽ സ്ത്രീധനത്തിന്റെ പേരിൽ ഗർഭിണിയായ സ്ത്രീയെ ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് മർദിച്ചു കൊലപ്പെടുത്തിയ സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഈ കേസും പുറത്തുവരുന്നത്.