ഷിംല∙ സ്കൂൾ അധ്യാപകൻ എഴുതി നൽകിയ ബാങ്ക് ചെക്കിൽ നിറയെ അക്ഷരത്തെറ്റ്; ചെക്ക് സമൂഹമാധ്യങ്ങളിൽ വൈറലായതോടെ വിദ്യാഭ്യാസ വകുപ്പ് ഉടനടി നടപടിയെടുത്തു. അടിച്ചുകൊടുത്തു അധ്യാപകന് സസ്പെൻഷൻ. എന്നാൽ, സസ്പെൻഷൻ ഓർഡറിലാകട്ടെ അക്ഷരത്തെറ്റുകളുടെ ഒരു കൂമ്പാരം. ‘പ്രിൻസിപ്പൽ’ എന്ന് ഇംഗ്ലീഷിൽ എഴുതിയതു പോലും തെറ്റിച്ചു. ഇതോടെ, ചെക്കിനു പിന്നാലെ സസ്പെൻഷൻ ഓർഡറും വൈറലായി. ഹിമാചൽ പ്രദേശിലാണു സംഭവം. ‘വിദ്യാഭ്യാസമുള്ള ഒരുത്തൻ പോലുമില്ലേ ഈ നാട്ടിൽ’ എന്നാണ് സമൂഹമാധ്യമങ്ങളിലെ പരിഹാസം.
ഹിമാചലിലെ സിർമൗറിലെ റോൺഹട്ടിലുള്ള ഗവ. സീനിയർ സെക്കൻഡറി സ്കൂളിലെ ഡ്രോയിങ് അധ്യാപകൻ അട്ടർ സിങ്ങിനെയാണ് വിദ്യാഭ്യാസ വകുപ്പ് അക്ഷരത്തെറ്റിന് ശിക്ഷിച്ചത്. അധ്യാപകന്റെ പേരിലുള്ള അക്ഷരത്തെറ്റുകൾ നിറഞ്ഞ ചെക്ക് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ചെക്കിലെ തുക കൃത്യമായി അക്കത്തിൽ എഴുതിയിട്ടുണ്ടെങ്കിലും, ഇംഗ്ലിഷിൽ വാക്കുകളായി എഴുതിയപ്പോൾ ആകെ തെറ്റി. 7616 എന്നത് ‘സെവൻ തൗസൻഡ് സിക്സ് ഹൻഡ്രഡ് ആൻഡ് സിക്സ്റ്റീൻ’ എന്നെഴുതേണ്ടതിന് പകരം ‘Saven Thursday six Harendra sixty rupees only’ എന്നായിരുന്നു ചെക്കിൽ എഴുതിയത്.
ചെക്ക് വൈറലായതോടെ സംസ്ഥാനത്തെ വിദ്യാഭ്യാസത്തിന്റെ നിലവാരത്തെക്കുറിച്ചുള്ള ചർച്ചകളും ഉയർന്നു. ഇതോടെയാണ് അധ്യാപകനെതിരെ നടപടിയെടുക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. കഴിഞ്ഞ ദിവസം സസ്പെൻഷൻ ഉത്തരവ് കിട്ടി. എന്നാൽ, സസ്പെൻഷൻ ഉത്തരവിലും നിറയെ തെറ്റുകളാണുണ്ടായിരുന്നത്. ‘Principal’ എന്നതിനു പകരം ‘Princpal’ എന്നും ‘Sirmaur’ എന്ന സ്ഥലപ്പേര് ‘Sirmour’ എന്നും ‘education’ എന്നത് ‘educatioin’ എന്നുമാണ് ഉത്തരവിലുണ്ടായിരുന്നത്. ഇതുകൂടാതെയും നിരവധി തെറ്റുകൾ ഉത്തരവിലുണ്ട്.
ഇക്കഴിഞ്ഞ സെപ്റ്റംബർ എട്ടിന് ഹിമാചൽ പ്രദേശ് സമ്പൂർണ സാക്ഷരത നേടിയ സംസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ അധ്യാപകൻ വരുത്തിയ തെറ്റാണ് ഉടൻ നടപടിക്ക് വിദ്യാഭ്യാസ വകുപ്പിനെ പ്രേരിപ്പിച്ചത്. സസ്പെൻഷൻ ഉത്തരവിലും അക്ഷരത്തെറ്റായതോടെ വിദ്യാഭ്യാസ വകുപ്പ് പുലിവാലു പിടിച്ചു. തെറ്റ് സമ്മതിക്കുന്നുവെന്നും തിരക്കിട്ട് ഓർഡർ തയാറാക്കിയപ്പോൾ സംഭവിച്ച അച്ചടിപ്പിശകാണെന്നുമാണ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ രാജീവ് താക്കൂർ പ്രതികരിച്ചത്.