ആലപ്പുഴ∙ ഹരിപ്പാട് സ്വദേശിയായ പ്രവാസി വയോധികനെ കബളിപ്പിച്ച് 8.8 കോടി രൂപ ഓൺലൈനായി തട്ടിയെടുത്തു. ഓൺലൈനായി ഓഹരി ഇടപാട് നടത്താം എന്ന് പറഞ്ഞാണു പണം തട്ടിയത്. വൻകിട കോർപറേറ്റ് ഗ്രൂപ്പിന്റെ പേരിനോടു സാമ്യമുള്ള സ്ഥാപനത്തിന്റെ പ്രതിനിധി എന്ന പേരിലാണ് ഓഹരി ഇടപാടിനായി സമീപിച്ചത്. വൻ ലാഭം ഉണ്ടാകുമെന്നു വിശ്വസിപ്പിച്ചു. സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണു തട്ടിപ്പ് നടന്നത്.
73 തവണകളായി വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ പണം കൈമാറി. മകനു സംശയം തോന്നി പരിശോധിച്ചപ്പോഴാണു തട്ടിപ്പാണെന്നു വ്യക്തമായത്. മകൻ നൽകിയ പരാതിയിൽ ആലപ്പുഴ സൈബർ പൊലീസ് കേസെടുത്തു. ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ വിവരം അറിയിച്ചിട്ടുണ്ടെന്നും നഷ്ടമായ പണം വീണ്ടെടുക്കാൻ ശ്രമം തുടങ്ങിയതായും ആലപ്പുഴ സൈബർ പൊലീസ് എസ്എച്ച്ഒ ഏലിയാസ് പി.ജോർജ് പറഞ്ഞു. ആലപ്പുഴ ജില്ലയിലെ ഏറ്റവും വലിയ സൈബർ തട്ടിപ്പാണിത്.














