അംബാല ∙ യുഎസിൽ അനധികൃത കുടിയേറ്റക്കാരായി എത്തിയ 50 ഇന്ത്യക്കാരെ കൂടി യുഎസ് നാടുകടത്തി. ഹരിയാനക്കാരാണ് യുഎസ് നാടുകടത്തിയ ഏറ്റവും പുതിയ സംഘത്തിലുള്ളത്. ഇന്ത്യയിലേക്കു നാടുകടത്തപ്പെട്ടവരിൽ പലർക്കും വിമാനയാത്രയിൽ 25 മണിക്കൂർ വരെ കാലിൽ ചങ്ങല ധരിക്കേണ്ടി വന്നതായി പരാതി. 25 മുതൽ 40 വയസു വരെ പ്രായമുള്ളവരാണ് നാടുകടത്തപ്പെട്ടവരിൽ ഏറെയും. ഇവർ ശനിയാഴ്ച രാത്രി ഡൽഹിയിൽ വിമാനമിറങ്ങി. 35 മുതൽ 57 ലക്ഷം രൂപ വരെ ഏജന്റുമാർക്കു നൽകി കബളിക്കപ്പെട്ടവരാണു പലരും.
ഹരിയാനയിലെ കർണാൽ, അംബാല, കുരുക്ഷേത്ര, യമുനാനഗർ, പാനിപ്പത്ത്, കൈത്തൽ, ജിന്ദ് എന്നീ ജില്ലകളിൽ നിന്നുള്ളവരാണ് ഇവർ. ഹരിയാനയിൽ എത്തിച്ച ഇവരെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം വീടുകളിലേക്ക് അയച്ചെന്ന് അധികൃതർ അറിയിച്ചു. ഈ വർഷം ആദ്യം, യുഎസ് അധികൃതർ പഞ്ചാബ്, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി യുവാക്കളെ ഇന്ത്യയിലേക്കു നാടുകടത്തിയിരുന്നു. ജനുവരിയിൽ ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റ ശേഷം, രാജ്യത്തെ നിയമ നിർവഹണ ഏജൻസികൾ അനധികൃത കുടിയേറ്റക്കാർക്കെതിരെ കടുത്ത നടപടികൾ ആരംഭിച്ചിരുന്നു.













