പട്ന∙ ബിഹാറിലെ മുസാഫർപുരിൽ മൂന്ന് പെൺമക്കളെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. മുസാഫർപുർ സ്വദേശിയായ അമർനാഥ് റാം ആണ് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. തന്റെ രണ്ട് ആൺമക്കളെയും ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും കുട്ടികൾ രക്ഷപ്പെടുകയായിരുന്നു. അമർനാഥിന്റെ ഭാര്യ ഒരു വർഷം മുമ്പ് മരണപ്പെട്ടു. പെൺമക്കളായ അനുരാധ (12), ശിവാനി (7), രാധിക (6) എന്നിവരെയാണ് അമർനാഥ് കൊലപ്പെടുത്തിയത്. ആൺമക്കളായ ശിവം (6), ചന്ദൻ (5) എന്നിവർ രക്ഷപ്പെട്ടു.
ഭക്ഷണം നൽകിയ ശേഷമാണ് അമർനാഥ് കുട്ടികളെ കൊലപ്പെടുത്തിയത്. അഞ്ച് കുട്ടികളോടും സാരി കൊണ്ട് നിർമിച്ച കുരുക്ക് കഴുത്തിലിടാൻ ആവശ്യപ്പെടുകയായിരുന്നു. കുട്ടികളുടെ മരിച്ചുപോയ അമ്മയുടെ സാരിയാണ് ഇതിനുവേണ്ടി അമർനാഥ് ഉപയോഗിച്ചത്. തുടർന്ന് എല്ലാ കുട്ടികളോടും താഴേക്ക് ചാടാൻ ആവശ്യപ്പെട്ടു. എന്നാൽ രണ്ട് ആൺമക്കള്‍ ഇതു ചെയ്തില്ല. ഫോണിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് അച്ഛൻ തന്നോടും സഹോദരങ്ങളോടും കൂടെ വരാൻ പറഞ്ഞതെന്നും തുടർന്ന് കഴുത്തിൽ കുരുക്ക് ഇടാൻ പറഞ്ഞതെന്നും ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട 6 വയസുകാരൻ ശിവം പറഞ്ഞു.
മുസാഫർപുരിലെ മിസ്രോലിയ ഗ്രാമത്തിലാണ് കുടുംബം താമസിച്ചിരുന്നത്. ഭാര്യയുടെ മരണശേഷം അഞ്ച് കുട്ടികളെ നോക്കാൻ അമർനാഥ് ബുദ്ധിമുട്ടിയിരുന്നുവെന്ന് ചില പ്രദേശവാസികൾ പറയുന്നു. ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് പണം കടം വാങ്ങിയിരുന്നുെവന്നും അത് തിരികെ നൽകാൻ കഴിയാതിരുന്ന അമർനാഥ് മാനസിക സമ്മർദത്തിലായിരുന്നുവെന്നും പ്രദേശവാസികൾ പറഞ്ഞു. അതേസമയം, സംഭവത്തിനു പിന്നിലെ യഥാർഥ കാരണം ഇതുവരെ വ്യക്തമല്ലെന്നും സമഗ്രമായ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.














