ന്യൂഡല്‍ഹി: രാജ്യത്തെ തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട കേസില്‍ മൃഗസ്്നേഹികള്‍ക്കെതിരെ പരിഹാസവുമായി സുപ്രീംകോടതി. കടിക്കാതിരിക്കാന്‍ ഇനി നായകള്‍ക്ക് കൗണ്‍സലിങ് നല്‍കുക മാത്രമാണ് ബാക്കിയുള്ളതെന്ന് പറഞ്ഞ സുപ്രീം കോടതി തെരുവുനായകള്‍ക്ക് ഏത് മൂഡ് ആണെന്ന് എങ്ങനെ അറിയുമെന്നും ചോദിച്ചു. സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലിന്റെ വാദത്തിനിടെയാണ് കോടതിയുടെ ഭാഗത്ത് നിന്ന് ചോദ്യങ്ങള്‍ ഉണ്ടായത്.
സ്വമേധയാ എടുത്ത കേസിലാണ് ജസ്സ്റ്റിസ് വിക്രംനാഥിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗബെഞ്ച് വാദം കേട്ടത്. തെരുവുനായ്ക്കളോട് നിലവില്‍ കാണിക്കുന്നത് ‘വളരെ ക്രൂരമായ’ പെരുമാറ്റമാണെന്നും അതിനാല്‍ കേസ് എത്രയും വേഗം പരിഗണിക്കണമെന്നും കപില്‍ സിബല്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതിനോട് പ്രതികരിച്ച ജസ്റ്റിസ് മേത്ത, അടുത്ത വാദത്തിനിടെ കോടതി ഒരു ‘വീഡിയോ പ്രദര്‍ശിപ്പിക്കുമെന്നും എന്നിട്ട് മനുഷ്യത്വം എന്നാല്‍ എന്താണെന്ന് ചോദിക്കുമെന്നും’ അഭിപ്രായപ്പെട്ടു. കേസില്‍ നാളെയും വാദം തുടരും.
നായ്ക്കളെ പരിപാലിക്കുന്ന എന്‍ജിഒയ്ക്ക് വേണ്ടി കപില്‍ സിബല്‍, കെകെ വേണുഗോപാല്‍ തുടങ്ങിയ മുതിര്‍ന്ന അഭിഭാഷകകരാണ് ഹാജരായത്. കപില്‍ സിബലിന്റെ വാദം കേള്‍ക്കുന്നതിനിടെ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സന്ദീപ് മേത്തയുടെ ഭാഗത്ത് നിന്ന് ചില പരിഹാസരൂപേണെയുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നു. അപകടകാരികളായ തെരുവുനായകളെ എബിസി സെന്ററില്‍ കൊണ്ടുപോയി വന്ധ്യംകരണം നടത്തിയാല്‍ ആക്രമണങ്ങള്‍ ഉണ്ടാകില്ലന്ന് കപില്‍ സിബല്‍ പറഞ്ഞപ്പോള്‍, നായയകള്‍ക്ക് ഒരു കൗണ്‍സലിങ് കൂടി നടത്തുക മാത്രമാണ് ഇനി അവശേഷിക്കുന്നതെന്ന് കോടതി പരിഹസിച്ചു. കപില്‍ സിബല്‍ സ്‌കൂട്ടര്‍ ഓടിക്കാറുണ്ടോയെന്നും കോടതി ചോദിച്ചു. ഇരുചക്രയാത്രികര്‍ക്ക് തെരുവുനായകള്‍ കാരണം പല അപകടങ്ങളും ഉണ്ടാകാറുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടുരാവിലെ തെരുവുനായക്ക് ഏത് മൂഡാണെന്ന് എങ്ങനെ അറിയുമെന്ന് ജസ്്റ്റിസ് വിക്രംനാഥ് ചോദിച്ചു. ചട്ടങ്ങളും നിയമങ്ങളും പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും, കേസുമായി ബന്ധപ്പെട്ട് മറുപടി നല്‍കാത്ത സംസ്ഥാനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും കോടതി അറിയിച്ചു.














