ഉറക്ക ഡാറ്റയിലൂടെ രോഗങ്ങൾ കണ്ടെത്തുന്ന എ ഐ മോഡൽ വികസിപ്പിച്ചെടുത്ത ശാസ്ത്ര ലോകം. അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ കണ്ടെത്തിയ ഈ നിർമ്മിത ബുദ്ധിയുടെ പേര് സ്ലീപ് എഫ്എം എന്നാണ്. 65,000 ആളുകളിൽ നിന്ന് ശേഖരിച്ച ആറുലക്ഷം മണിക്കൂർ ദൈർഖ്യം വരുന്ന ഡാറ്റയുടെ അടിസ്ഥാനത്തിലാണ് എ ഐ വികസിപ്പിച്ചിരിക്കുന്നത്.
സ്ലീപ് എഫ്എമ്മിലൂടെ നിരവധി ആരോഗ്യപ്രശ്‌നങ്ങൾ കണ്ടെത്താനാകുമെന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. നേച്ചർ മെഡിസിനിലാണ് ഗവേഷകർ ഇത് സംബന്ധിച്ച പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലഭിച്ച ഡാറ്റകൾ ഒരു സ്ലീപ്പ് ക്ലിനിക്കിൽ നിന്ന് ശേഖരിച്ച ആരോഗ്യ രേഖകളുമായി സംയോജിപ്പിച്ചതിലൂടെ ആയിരത്തിലധികം രോഗങ്ങൾ ഗവേഷകർക്ക് വിശകലനം ചെയ്യാനായിട്ടുണ്ട്. ഇതിൽ നിന്ന് 130 എണ്ണം കൃത്യതയോടെ കണ്ടെത്താൻ കഴിഞ്ഞു.പോളിസോംനോഗ്രാഫി ഡാറ്റ ഉപയോഗിച്ചാണ് സ്ലീപ്പ്എഫ്എമ്മിന്റെ പ്രവർത്തനം. ഉറക്കത്തിന്‍റെ വിവിധ ഘട്ടങ്ങൾ മനസിലാക്കുക, സ്ലീപ് അപ്‍നിയ പോലുള്ള ഉറക്ക സംബന്ധമായ പ്രശ്നങ്ങൾ വിലയിരുത്തുക തുടങ്ങിയ ഉറക്കവുമായി ബന്ധപ്പെട്ടവയാണ് എഐ ആദ്യം പരീക്ഷിച്ചത്.
ഉറക്കത്തിന്റെ പരിശോധനയോടൊപ്പം തന്നെ തലച്ചോറിന്‍റെ പ്രവർത്തനം, ഹൃദയമിടിപ്പ് , പേശിയുടെ ചലനങ്ങൾ,ശ്വസനം, ഓക്സിജന്റെയും പൾസിന്റെയും അളവുകൾ, തുടങ്ങി അര്‍ബുദം, ഗർഭകാല പ്രശ്നങ്ങൾ, ഹൃദയ-രക്തചംക്രമണ രോഗങ്ങൾ, മാനസിക രോഗം, പാർക്കിൻസൺസ് പോലുള്ള നാഡീസംബന്ധമായ തകരാറുകൾ, ഹൃദ്രോഗം തുടങ്ങിയവയും നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ കണ്ടെത്താനാകും. ഒരു ദിവസത്തെ ഉറക്കത്തിൽ നിന്ന് പോലും രോഗങ്ങളെ കണ്ടെത്താനാകുമെന്നാണ് ഗവേഷകർ പറയുന്നത്.














