ന്യൂഡൽഹി ∙ ബസ് സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ യാത്രികനു 1.62 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഡൽഹി മോട്ടർ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ വിധിച്ചു. 2024 ജൂലൈയിലാണ് ആര്യൻ റാണ എന്നയാൾ സഞ്ചരിച്ച സ്കൂട്ടറിൽ പിന്നിൽനിന്നെത്തിയ ബസ് ഇടിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ 21കാരനു 53 ശതമാനത്തോളം ശാരീരിക വൈകല്യമുണ്ടായി. ഏറെനാൾ ആശുപത്രിയിലും കഴിയേണ്ടിവന്നു.
ബസ് സ്കൂട്ടറിനെ മറികടക്കുമ്പോഴാണ് അപകടം സംഭവിച്ചത്. നിയമലംഘനം നടത്തിയ വാഹനത്തിന്റെ ഡ്രൈവറുടെ ഭാഗത്തുനിന്നുള്ള അശ്രദ്ധയാണ് അപകടത്തിനു കാരണമെന്നു ട്രൈബ്യൂണൽ കണ്ടെത്തി. വിദ്യാർഥിയായിരുന്ന ആര്യൻ റാണയ്ക്ക് ഒരു വർഷത്തോളം വിദ്യാഭ്യാസം തുടരാനാവാതെ വീട്ടിൽ കഴിയേണ്ടി വന്നു. അപകടസമയത്ത് വാഹനം ഇൻഷുറൻസ് ചെയ്തിരുന്നതിനാൽ മുഴുവൻ നഷ്ടപരിഹാര തുകയും കമ്പനിയോടു നൽകാൻ ട്രൈബ്യൂണൽ ഉത്തരവിട്ടു.














