വാഷിങ്ടൻ ∙ യുഎസിലെ മെയ്ൻ സ്റ്റേറ്റിലുള്ള ബാംഗർ രാജ്യാന്തര വിമാനത്താവളത്തിൽ സ്വകാര്യ ജെറ്റ് വിമാനം തകർന്നു വീണു. ഏഴു പേർ മരിച്ചെന്നും ഒരു ജീവനക്കാരന് ഗുരുതര പരുക്കേറ്റെന്നും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ സ്ഥിരീകരിച്ചു. അഞ്ച് യാത്രക്കാരും മൂന്നു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഞായറാഴ്ച രാത്രി പ്രാദേശിക സമയം 7.45ഓടെയാണ് സംഭവം. ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനം അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് വിവരം. അപകടത്തെത്തുടർന്ന് വിമാനത്താവളം താൽക്കാലികമായി അടച്ചു. ബോസ്റ്റണിൽ നിന്ന് ഏകദേശം 200 മൈൽ വടക്ക് സ്ഥിതി ചെയ്യുന്ന വിമാനത്താവളം അപകടത്തെത്തുടർന്ന് താൽക്കാലികമായി അടച്ചു.
കനത്ത മഞ്ഞുവീഴ്ചയും മോശം കാലാവസ്ഥയും നിലനിൽക്കെയാണ് ബോംബാർഡിയർ ചലഞ്ചർ 600 ശ്രേണിയിൽപ്പെട്ട വിമാനം അപകടത്തിൽപ്പെട്ടത്. റൺവേയിൽ നിന്ന് പറന്നുയരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനത്തിന് തീപിടിച്ചതായാണ് വിവരം. ഒൻപതു മുതൽ 11 വരെ യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന, വീതിയേറിയ ബോഡിയുള്ള ബിസിനസ് ജെറ്റാണ് ബോംബാർഡിയർ ചലഞ്ചർ 600. ചാർട്ടർ സർവീസുകൾക്ക് ഏറെ ആവശ്യക്കാരുള്ള വിമാനമാണിത്.














